Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Thursday, May 24, 2012

ഇഴ


മുറിവുകള്‍കൊണ്ടു തുന്നിക്കൂട്ടിയ
ശരീരമാണിപ്പോള്‍ എന്റേത്;
മുറിവുകളുടെ തന്നെ ശയ്യയും.

ജീവന്‍ നൂലിന്റെ പല ഇഴകളില്‍
ഒന്നായ് മാംസത്തില്‍ എവിടെയൊ
ഒളിഞ്ഞിരിക്കുന്നത്
അറ്റു വീഴാന്‍ ഒറ്റമാത്രയേയുള്ളൂ..

ഇപ്പോള്‍ അറ്റുവീണ നൂലിന്നിഴ
ഒരു ചുവപ്പുവസ്ത്രമായ് മാറുകയും
എന്റെ എന്റേതു മാത്രമായ
ലോകമായ് തീരുകയും ചെയ്തു..
----------------------------
മലയാളനാട്

Saturday, April 14, 2012

ദൂരം

തോര്‍ച്ച മാഗസിന്‍ മാര്‍ച്ച് ലക്കം

Sunday, March 25, 2012

മരുവിൽ നിന്നും

മരുഭൂമിയുടെ
വിത്തെടുത്ത് മുളപ്പിച്ച
മരങ്ങൾ നിറഞ്ഞ കാട്;
വെയിൽനിറമുള്ള തണൽ.

മരങ്ങളായ് മാറുന്ന മരുഭൂമിയെ
സ്വപ്നം കണ്ടിരുന്നില്ല;
തിരിച്ചാണ് കണ്ടിരുന്നത്...

കടലുപോലെ ആഴമുള്ളവർക്കുമേൽ
മരുഭൂമികളായ്
മാറിപ്പോകുന്നവരെ പ്രതിഷ്ഠിച്ചു
തുലനപ്പെടുത്തി...
കരഞ്ഞാൽ കടലെടുത്തോളും
ഇല്ലെങ്കിൽ മരുവെടുത്തോളും
രണ്ടുമല്ലാത്തൊരു ജീവിതത്തിൽ.

അവരിൽ നിന്നും
ഇലകൾ പറിച്ചെടുക്കുവാനുമില്ല;
എല്ലുകളിനിയെന്ത്
ഇലകൾ മുളക്കുവാൻ.

ശരീരം നിറയെ
വെയിൽനദിയുമായവർ പോകുന്നു..
ആരും ഇറങ്ങാത്ത
നദികളാണവരിനി;
തീ പിടിക്കുവാൻ
ആരും നദിയിലിറങ്ങില്ലല്ലൊ.
-----------------------------
മലയാളനാടിൽ പ്രസിദ്ധീകരിച്ചത്





Tuesday, January 31, 2012

പ്രൗഢമായ മുറിവുകൾ

ഏറ്റ മുറിവ്
പ്രൗമായതാണെങ്കിൽ
മനസ്സങ്ങിനെ 
ഉള്ളനങ്ങാതെ
ഒരു നിൽപ്പുണ്ട്.

ഉള്ള് നിത്യവും 
ആഴം കൂടിക്കൂടി
വരും.

എന്നാലും
ഒടിഞ്ഞു വീഴില്ല.

കാടിളകുമ്പോഴും
എന്തിളക്കമെന്ന്
ചോദിച്ച് 
മസ്തകമുയർത്തിയങ്ങിനെ
ചില മുറിവുകൾ.

Monday, December 19, 2011

അപ്പൊക്കാലിപ്റ്റൊ സിനിമ കാണരുത്

അപൊക്കാലിപ്റ്റോ എന്ന സിനിമയിൽ
ഒറ്റക്കുത്തിന് ഹൃദയം
പറിച്ചെടുക്കുന്ന കാഴ്ചയുണ്ട്.

ഇളംതൂവലുകളിൽ
ചോര പറ്റി അപ്പോൾ
തന്നെ പിറന്ന ഒരു
പക്ഷിക്കുഞ്ഞിനെപ്പോലെ
ഓമനത്തമുള്ള ഹൃദയം.

കൊഴുത്ത് കൊഴുത്ത്
വഴികളടഞ്ഞു തുടങ്ങിയതോ
വീർത്തു തുടങ്ങിയതോ ആയ
ധമനികളോടു കൂടിയ
ഹൃദയത്തിനു പകരം
ഇമ്മാതിരി തുടുത്തതൊന്ന്
പകരം വെക്കാമെന്നു്
തോന്നി കണ്ട മാത്രയിൽ.

(ലിംഗം വെട്ടിയെടുക്കുന്നത്
കാണിക്കുന്നില്ല; അല്ലെങ്കിൽ
അതും വെച്ചുപിടിപ്പിക്കാമോയെന്ന
ശരാശരിച്ചോദ്യം
വന്നേനെ നിന്നിൽ‍ നിന്നും)

ആത്മഹത്യചെയ്ത് ജീവിതം
കണ്ടെത്തുന്നവർ‍ ഈ സിനിമ
കാണരുതൊരിക്കലും;
വെച്ചുപിടിപ്പിക്കാവുന്ന
മിടിപ്പും ഉദ്ധാരണവും
ഓർമ്മയിൽ വന്നിട്ടെന്തു കാര്യം.

(തർജ്ജനിയിൽ പ്രസിദ്ധീകരിച്ചത്)

Tuesday, October 25, 2011

കടലൊച്ച

മാധ്യമം ആഴ്ച്ചപതിപ്പിൽ 
വന്ന ഒരു കവിത(ഒക്ടോബർ 24 -2011)

Friday, September 23, 2011

ദൈവത്തെക്കുറിച്ചുള്ള സംശയം

കല്ലായ കല്ലുകളിലേക്കൊക്കെ
വിവർത്തനം ചെയ്യപ്പെട്ട ദൈവങ്ങൾ;
പ്രപഞ്ചം പുറപ്പെട്ടിടത്തുതന്നെ
തിരിച്ചെത്തണം ഇനി കല്ലുകളില്ലാതാവാൻ;
അതു വഴി ദൈവങ്ങളും.


ദൈവത്തെ ഒരു നാളൊരാൾ
കണ്ണാടിയിലേക്കു വിവർത്തനം ചെയ്തു;
അതിൽ പിന്നെയാരും കണ്ണാടി
കണ്ടിട്ടില്ലെന്നും തോന്നുന്നു.


ദൈവങ്ങളാകാത്ത
കല്ലുകൾകൊണ്ട് ആരും
കണ്ണാടിയുടച്ചിട്ടുമില്ല;
ഇനി ദൈവങ്ങളായ കല്ലുകൾ
ഇരുന്നിടത്തു തന്നെയിരുന്ന്
കല്ലെറിഞ്ഞു കണ്ണാടിയുടയ്ക്കുന്നുണ്ടൊ
ആവോ

-------------------------------------
മലയാളനാട് വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്

Wednesday, September 7, 2011

ചേക്ക

മുഖത്ത് വെളിച്ചം തട്ടുമ്പൊഴെ
കുതിച്ചെത്തുന്നു അഞ്ജാതമാം ഭയം;
നാക്കു ചുഴറ്റി ഉള്ളിലേക്കു
തന്നെ വീഴുന്നു വാക്കുകള്‍

എന്നെക്കാണാത്ത നേരമത്രയും
ഭയമേ എവിടെയായിരുന്നു നീ;
അറിഞ്ഞിരുന്നെങ്കിലവിടെ-
യാക്കാമെന്‍ ചേക്കയുമിനി.

വെളിച്ചത്തിലേക്കെന്തിന്നിറങ്ങണം
കുലുങ്ങിക്കിതക്കണം വെറുതെ
ഞാന്‍ മാത്രമറിഞ്ഞെന്തിന്നു
ചിണുങ്ങിത്തൂവണം കണ്ണീര്‍ .‍‍‍

ആള്‍ച്ചുമരുകള്‍ നോക്കിമറഞ്ഞു
നില്‍ക്കുവാന്‍ വയ്യിനി ഭയമേ;
ആരുമില്ലെന്ന തോന്നലുമില്ലല്ലൊ
നിന്നോടൊത്തു കൂടുമ്പോള്‍

Tuesday, August 2, 2011

നന്നങ്ങാടി

ഭൂമിയിൽ
അവസാനം
മരിക്കുന്ന മനുഷ്യനെ
അടക്കുവാൻ
ആരുമുണ്ടാവില്ല.
 
അപ്പോൾ
ഭൂമി കുഴിയും
ആകാശം
മൂടിയും ആകും

ഭൂമി ഒരാൾക്കുള്ള
ശവപ്പെട്ടി
മാത്രം...

പ്രപഞ്ചത്തെ
പിന്നീടെപ്പോഴൊ
ആരൊക്കെയൊ
എവിടെയൊക്കെയൊ
ഇരുന്ന് കുഴിച്ചു കുഴിച്ചു
നോക്കുമ്പോൾ
ഭൂമിയും കാഴ്ച്ചയിൽ
പെടാതിരിക്കില്ല;
ഉള്ളിൽ ദഹിക്കാത്ത
കുറച്ചസ്ഥികളുമായ്
ഒരു നന്നങ്ങാടി.
------------

Sunday, July 24, 2011

ഭാഗ്യം

മുമ്പു വീശിപ്പോയ
ഒരു കാറ്റിനെ
സൂക്ഷ്മതയോടെ
വായുവില്‍ നിന്നും
അടര്‍ത്തുന്നുണ്ടൊരാള്‍
എവിടേക്കാണാവോ
ഇനിയിക്കാറ്റിനെ
ചേര്‍ത്തുവെക്കുക..

അനങ്ങണമെന്നു
നിശ്ചലം ഉള്ളില്‍
മുളയ്ക്കുന്നൊരു
തോന്നലിനെ
മുറിക്കുന്നുണ്ടയാള്‍;
എന്തു ഭംഗിയെന്നു
കവിതയും
കുറിക്കുന്നയാള്‍ ...

ഭാഗ്യം;
ഒരു നക്ഷത്രക്കുതിപ്പിന്‍
തോന്നലിനെ മുറിക്കുന്നില്ലയാള്‍
അതും നോക്കിയിരിക്കും
കുഞ്ഞിക്കണ്ണിന്നനക്കം
മുറിഞ്ഞുപോയേനെ ...

-----------------
തർജ്ജനി

Monday, July 11, 2011

നിശ്ശബ്ദം..

നിശ്ശബ്ദതയുടെ
നദിയിലൂടെ പോകുമ്പോൾ
തുഴ വീഴുന്ന
ശബ്ദം മാത്രം..

ഇത്തുഴയും
വീഴുമൊച്ചയില്ലെങ്കിൽ
ഇതിലും നിശ്ശബ്ദമായേനെ
ജീവിതം..

Saturday, May 21, 2011

കവിത

നിഴലടർത്തി തിന്നുന്ന
നായ്ക്കളുടെ കാലത്ത്
കവിത ഒറ്റപ്പെട്ടവന്റെയല്ല;
അരപ്പെട്ടവന്റെ സഞ്ചാരമാണ്...

Saturday, April 30, 2011

ജലവിരലുകൾ

എന്റെ നെറ്റിയിൽ തൊട്ട
നി
ന്റെ വിരലുകൾ
ജലത്തിൽ ജലമൊഴിച്ച്
കുഴച്ചുണ്ടാക്കിയതല്ലെ;
അല്ലെ ?
അതല്ലെ ഇപ്പോഴും
ഞാൻ തണുത്തിരിക്കുന്നത്;
അല്ലെ ?

ജലവിരലുകൾ
എന്നു ഞാൻ വിളിക്കട്ടെ?

Sunday, April 10, 2011

അളവ്

എത്ര കാലം
കണ്ടിരിക്കും
ആകാശവും കടലും.

ഒരു നാൾ
ആകാശം കൈകള്‍ നീട്ടി
കടലിനെ പൊക്കിയെടുക്കും.

പ്രണയമല്ലേ.
പതിവു പോലെ മടുക്കും.

കുറച്ചു  കാലം
ഏകാന്തത അനുഭവിക്കട്ടെ
എന്ന് കരുതി
മരുഭൂമിയില്‍
കൊണ്ടിടും കടലിനെ.

ചിലപ്പോഴെങ്കിലും
മരുഭുമിയില്‍
കടലുകള്‍ ഉണ്ടാകുന്നത്
ഇങ്ങിനെയാണ്.

ഒരു നിശ്ശബ്ദതയുടെചുറ്റളവ്
കൃത്യമായി അളക്കുവാൻ
കഴിയാത്തതുപോലെ
കടലിന്റെ
ഏകാന്തതയും
അളക്കുവാൻ സാധ്യമല്ല.

കിടങ്ങ്

മണ്ണിലേക്കു
താഴ്ത്തിക്കെട്ടിയ
ജലവേലി.

Monday, April 4, 2011

നിരാകാരം

ഉള്ളിലാരോ ഒട്ടിച്ചുകൂട്ടുന്നു
ഒന്നുമില്ലാത്ത ഇടങ്ങള്‍
പിന്നെയും.

എവിടെയും നീയില്ല
ഇല്ലാത്തൊരാകാരം
നിനക്കെത്ര നാള്‍.

ഒട്ടിച്ചുകൂട്ടിയ
ഒന്നുമില്ലാത്ത ഇടങ്ങള്‍
തുന്നിക്കൂട്ടിയെടുത്ത്
ഒന്നാക്കണം.

അപ്പോഴേക്കും
കാറ്റായ് നീ
പറന്നു പോകൊലാ.

Tuesday, March 22, 2011

രക്ഷ

ഇരക്കു പിന്നില്‍ മറഞ്ഞിരുന്ന്
ഉള്ള ശബ്ദങ്ങളൊക്കെയും
വലിച്ചെടുക്കും വ്യാഘ്രം;
ആഞ്ഞുചാടലിന്‍
വേഗം കൂട്ടാന്‍.

ശബ്ദത്തിന്റെ കാടുണ്ടാക്കി
ചാടുമ്പോള്‍
ഇരയുടെ ഉള്ളിടിഞ്ഞ്
ഉള്ളിലേക്കു തന്നെ
വീഴണം.

ഇരയ്ക്കു മുകളില്‍
അര്‍ദ്ധനിമിഷത്തെ
വ്യാഘ്രപ്പന്തല്‍.

കുതിപ്പു കൂടിയാവണം
ഇരയേയും കടന്ന് നിലംകുത്തി
വീണു വ്യാഘ്രം;
തിരിഞ്ഞു
നോക്കിയതും,
ഇരയില്ല.

ബൂലോകകവിതയില്‍ പ്രസിദ്ധീകരിച്ചത്

Wednesday, March 16, 2011

വവ്വാല്‍

രാത്രിയില്‍
പഴങ്ങള്‍ തിന്നുവാനെത്തും
വവ്വാലറിഞ്ഞില്ല
പഴം കായ്ക്കും മരം
പകല്‍ വെട്ടിപ്പോയത്.

മരം നിന്നിടത്ത്
പഴമില്ല ഇലയില്ല
താഴേക്കുവലിക്കും ശൂന്യത;
വട്ടം കറങ്ങി
പറന്നു പോയ് വവ്വാല്‍.

തെല്ലിട കഴിഞ്ഞ്
ഒന്നുകൂടി വന്നു
വട്ടം പറന്നു വവ്വാല്‍.

Wednesday, March 9, 2011

പ്രാര്‍ത്ഥനകളുടെ അത്താണി

വംശം രേഖപ്പെടുത്താതെ പോയ
ഒരു ജീവിയുടെ
അവസാനപ്രാര്‍ത്ഥന
ദൈവവഴിയില്‍
ഇടയ്ക്കു വച്ച് നിശ്ചലമായ്.

അത് ഉറഞ്ഞുറഞ്ഞ്
ഒരത്താണിയായ് തീര്‍ന്നു;
ദൈവത്തിലേക്കു  പോകുന്ന
പ്രാര്‍ത്ഥനകള്‍ക്കു മാത്രം
കാണാവുന്നതും
ഇരിക്കാവുന്നതുമായ്
നിലകൊണ്ടങ്ങിനെ..

ഇല്ലാച്ചിറകുകള്‍ കുടഞ്ഞ്
ഇല്ലാക്കാലുകളിലിരുന്ന്
മിഴികളില്ലെങ്കിലുമടച്ച്
അത്താണിയില്‍ ഇളവേല്‍ക്കും
പ്രാര്‍ത്ഥനകള്‍.

പിന്നെ പറന്നേറാനുള്ള
ഊര്‍ജ്ജമാകുന്നതോടെ
പ്രാര്‍ത്ഥനകള്‍ യാത്രയാകും
ഓരോ പ്രാര്‍ത്ഥനയും
ഇളവേറ്റ് പോകുമ്പോഴും
ഉറഞ്ഞുറഞ്ഞ് അത്താണി.
 -----------------------
ബൂലോകകവിതയില്‍ പ്രസിദ്ധീകരിച്ചത്

Tuesday, March 1, 2011

സുഷുപ്തികള്‍ മൂന്ന് തുരീയം ഒന്ന്

 അകലെ നിന്നു നോക്കുമ്പോള്
താഴേക്കു കുത്തിയിറക്കിയ
കരിനിഴല്‍ പോലെയും
വയറുകീറി ചാക്കില്‍ കെട്ടി
കൊണ്ടിട്ട് കൊണ്ടിട്ട്
ശവപ്പേടി മാറിയും
കൊക്കാലക്കുളം.

കുളമെത്തും മുന്‍പ്
വളവിന്നിടതുഭാഗത്തുള്ള
സൈന്‍ബോര്‍ഡ് കടയില്‍
ജോലി ചെയ്യും നിര്‍മ്മലച്ചേച്ചി
വെറുതെ വിചാരിക്കും
ഏഴമ്പത് മുന്നൂറ്റമ്പതും
ഞായറും കിഴിച്ച് മുന്നൂറ്;
ഞായറില്ലെങ്കില്‍
ആയിരത്തഞ്ഞൂറായ്
തീരുമെന്‍ മാസശ്ശമ്പളം;
നാടാരുടെ അരിക്കടക്കണ-
ക്കെഴുത്തുകാരിയാം
അനിയത്തിക്കുണ്ട്
ആയിരത്തിയെണ്ണൂറ്.

മൈക്കയും അക്രിലിക് ഷീറ്റും
മുറിക്കും വട്ടവാള്‍ക്കറക്കത്തില്‍
പെട്ടുപോകും വിരലുകളില്‍
പച്ചുള്ളി ചതച്ചു വച്ചു
ഉണക്കിയതിന്‍ പാടുകള്‍
പുതുക്കപ്പെടുന്നുണ്ടിടക്കിടെ.

സന്ധ്യയാകുമ്പം വീട്ടിലെത്തേ
പ്രായമായൊരമ്മതന്‍'കുസൃതികള്‍'
കാണ്‍കെ ഗുണദോഷിച്ചും
ശകാരിച്ചും നിര്‍മ്മലച്ചേച്ചി.

കൊട്ടന്‍ചുക്കാദിയും
കര്‍പ്പൂരാദിത്തൈലവും ചേര്‍ത്ത്
സന്ധികളില്‍ തേച്ചും
ചുടുവെള്ളത്തിലൊരു കുളിയും
നിര്‍മ്മലച്ചേച്ചിയുടെ പതിവുകള്‍;
പിന്നെ മൂന്നുപേര്‍ ചേര്‍ന്ന-
ത്താഴം കഴിച്ചു  കിടക്കുന്നു.

ഉറക്കം വരാതെ നിര്‍മ്മലച്ചേച്ചി
വെറുതെ കിടക്കുമ്പോള്‍
നാല്പതു കഴിഞ്ഞ അനിയത്തിയും,
അമ്മയും കൂര്‍ക്കം വലിക്കുന്നു;
പിന്നെയെപ്പോഴൊ
നിര്‍മ്മലച്ചേച്ചിയും
ഒപ്പം വലിക്കയായ്.

മൂന്നുപേര്‍ചേര്‍ന്നുള്ള സുഷുപ്തിയില്‍
മൂന്നു പേര്‍ ചേര്‍ന്ന് ഒറ്റ തുരീയവും;
എന്തൊരത്ഭുതം ദൈവമേ !.
 -------------------
കൊക്കാല:തൃശൂര്‍ റെയില്‍വേസ്റ്റേഷന്‍ ഉള്‍പ്പെടുന്ന സ്ഥലം
മലയാളകവിതയില്‍ പ്രസിദ്ധീകരിച്ചത്